Kerala
തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള കേരള സർക്കാരിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി അയൽസംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്. ലഹരിക്കടത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തില്‍ പങ്കാളികളാകാൻ അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത്.
ലഹരി മാഫിയകൾ സംസ്ഥാനാന്തര ശൃംഖലകളായാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ലഹരി കടത്തിനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു.
നിലവിൽ പല അന്തർസംസ്ഥാന ലഹരി കടത്തുകാരെയും പിടികൂടാൻ കേരള പോലീസിന് സാധിച്ചിട്ടുണ്ട്. എന്നാൽ, ഈ മാഫിയകളെ പൂർണ്ണമായും തകർക്കാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും അനിവാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നുവെന്ന് കത്തിൽ പറയുന്നു.
ലഹരിമാഫിയകളുടെ സാമ്പത്തിക ശൃംഖലകൾ തകർക്കാനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുമാണ് ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സംയുക്ത കർമ്മപദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പുട്ട വിക്രമാദിത്യ എന്നിവരടങ്ങുന്ന ഉന്നത സംഘം അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും കത്തിൽ പറയുന്നുണ്ട്.
District News
കല്‍പ്പറ്റ: ലഹരി വിരുദ്ധ കാമ്പയിനായ ഓപ്പറേഷന് തൂഫാന് കണിയാമ്പറ്റ ഗവ. യുപി സ്കൂളില്‍ കിക്കോഫ്. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരായ സിഗ്നേച്ചര്‍ കാമ്പയിന്, ഫ്െളഷ് മോബ്, ബോധവത്കരണ ക്ലാസ് തുടങ്ങിയ പരിപാടികള്‍ നടത്തി. വാര്‍ഡ് അംഗം സജ്ന അന്‍ഷിഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് ബാബു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഫൈസല്‍, എസ്എംസി ചെയര്മാന് ടി.പി. ഹാരിസ്, പിടിഎ വൈസ് പ്രസിഡന്റ് ടി.കെ. ജാഫര്‍, സി.എച്ച്. ഹനീഫ, പ്രധാനാധ്യാപിക കെ.യു. സിനി, അധ്യാപിക സോജ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
District News
കൂരാച്ചുണ്ട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൂരാച്ചുണ്ടിൽ പോലീസ് പരിശോധന നടത്തി. കൂരാച്ചുണ്ട് ബസ് സ്റ്റാൻഡ് മാർക്കറ്റ് പരിസരത്തും ഇരുപത്തേഴാം മൈൽ മേഖലയിലുമാണ് പരിശോധന നടത്തിയത്.
സബ് ഇൻസ്പെക്ടർമാരായ കെ. മനോജ്, സി. ശ്രീധരൻ, സീനിയർ പോലീസ് ഓഫീസർ എ.എസ്. മണിലാൽ, ഹോം ഗാർഡ് സലാം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പേരാമ്പ്ര ഡോഗ് സ്ക്വാഡും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഓപ്പറേഷൻ തൂഫാനിലൂടെ 2954 കേസുകൾ രജിസ്റ്റർ ചെയ്തെന്നു മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്നുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ടു സംസ്ഥാനത്താകെ 3176 പേരെ അറസ്റ്റു ചെയ്തു.
കൂടാതെ പുകയില ഉത്പന്നങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സിഒടിപിഎ നിയമപ്രകാരം 1421 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്തെ 84 പോലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
▲അഴിമതി: ഉദ്യോഗസ്ഥരെ പിടിക്കുന്നതിനു ട്രാപ്പ് കേസുകൾ രജിസ്റ്റർ ചെയ്തു വരുന്നു
അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ പിടിക്കുന്നതിലേക്കായി ട്രാപ്പ് കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്തു വരികയാണെന്നു മന്ത്രി രമേശ് ചെന്നിത്തല. അഴിമതി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾക്കു യഥാസമയം വിജിലൻസ് ആസ്ഥാനത്ത് അറിയിക്കുന്നതിലേക്കായി 1064 എന്ന ട്രോൾ -ഫ്രീ നന്പർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
▲വിജിലൻസ് മാന്വൽ അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പു പരിഷ്കരിക്കും
വിജിലൻസ് മാന്വൽ അടുത്ത നിയമസഭാ സമ്മേളനത്തിനു മുന്‍പായി പരിഷ്കരിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല. നിലവിലുള്ള വിജിലൻസ് മാന്വലിന്റെ പോരായ്മകൾ സർക്കാർ പരിശോധിച്ചു വരികയാണെന്നും കാലാനുസൃതമായ മാറ്റങ്ങൾ വിജിലൻസ് വകുപ്പിലും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
District News
കരുവാരകുണ്ട്: സംസ്ഥാനമാകെ ലഹരിക്കെതിരേ ഓപ്പറേഷന് തൂഫാനുമായി കടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകവെ ജില്ലയിലെ മലയോര മേഖലയില്‍ നടപടി ഊര്‍ജിതമല്ലെന്ന് ആക്ഷേപം.
പോലീസിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കാര്യമായ അനക്കമില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം കടത്തിക്കൊണ്ടുവരുന്ന കഞ്ചാവാണ് മലയോര മേഖലയില്‍ പ്രധാനമായും വില്‍ക്കപ്പെടുന്നത്. മറ്റ് രാസലഹരികളും സുലഭമാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. രഹസ്യ വിവരങ്ങളെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിക്കുന്ന കേസുകളാണ് കൂടുതലും മലയോരത്ത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, തുവൂര്‍ മേഖലകളില്‍ വന്‍തോതില്‍ മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കള്‍ അനധികൃതമായി വില്‍ക്കപ്പെടുന്നതായാണ് വിവരം.
എന്നാല്‍ അടുത്ത കാലത്തൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് കര്‍ശന പരിശോധനകളോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരിയുടെ വിപണനവും മലയോരമേഖലയില്‍ വ്യാപകമാണ്. മലയോര മേഖലയില്‍ ഉണ്ടായ മൂന്നു മരണങ്ങള് രാസലഹരി വിപണനവും ഉപയോഗവുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
District News
വണ്ണപ്പുറം: പോലീസിന്റെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി വണ്ണപ്പുറത്തും വ്യാപക പരിശോധന നടത്തി. മുണ്ടന്മുടിയിലും വണ്ണ പ്പുറത്തിന്റെ പരിസര പ്രദേശങ്ങളില്‍നിന്നുമായി ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ പതിനേഴു പേരെ പോലീസ് പിടികൂടി.
ഇതില്‍ എട്ടുപേരുടെ പേരില്‍ കേസ് എടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. നാലുപേരെ കുറഞ്ഞ അളവില്‍ കഞ്ചാവ് കൈവശം വച്ചതിന്റെ പേരിലും മറ്റു നാലുപേര്‍ക്കെതിരേ കഞ്ചാവ് ഉപയോഗിച്ചതിനും കേസെടുത്തു . മുണ്ടന്മുടിയിലെ കളിസ്ഥലം കേന്ദ്രീകരിച്ചു നടന്ന പരിശോധനയിലാണ് കൂടുതല്‍ പേര് പിടിയിലായത്. കഞ്ചാവ് വിതരണത്തിനായി ഉപയോഗിക്കുന്ന കാറും പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. കൂടാതെ രണ്ടു ബൈക്കുകളും പിടിച്ചെടുത്തു.
Kerala
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ലഹരിമാഫിയയുടെ വേരറക്കാൻ യുവാക്കളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയക്കെതിരായ പോരാട്ടം വിജയിക്കണമെങ്കില്‍ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ 'ഓപറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട്' പദ്ധതിയുടെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം കുന്ദമംഗലത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നുമന്ത്രി. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ വലിയ പോരാട്ടമാണ് ഓപറേഷന് തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന്റെ വ്യാപനം കാരണം മാതാപിതാക്കള്‍ കുട്ടികളെ സ്കൂളിലയക്കുന്നത് പോലും ഭയത്തോടെയാണെന്നും മന്ത്രി പറഞ്ഞു.
പുതിയ കേരളം കെട്ടിപ്പടുക്കണമെങ്കില്‍ ലഹരി ഉപയോഗിക്കാത്ത പുതിയ തലമുറയെ വളര്‍ത്തിയെടുക്കണം. സജീവമായ മയക്കുമരുന്ന് ലോബിയെ തകര്‍ക്കാന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ.
അവരുടെ വേരറുക്കാന്‍ ഓപറേഷന് തൂഫാന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ലഹരിക്കെതിരായ ദീപശിഖ മന്ത്രി എം.എ.റസാഖ് മാസ്റ്റര്‍ എംഎല്‍എക്ക് കൈമാറി. ലഹരിക്കെതിരായ വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിനിന്റെയും എജ്യൂ കാര്ണിവലിന്റെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ എം.എ.റസാഖ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. എം കെ.രാഘവന് എംപി മുഖ്യാതിഥിയായി.
Kerala
കോഴിക്കോട്: ലഹരിക്കെതിരേയുള്ള സന്ധിയില്ലാ പോരാട്ടത്തില്‍ അണിചേര്‍ന്ന് പ്രമുഖരുടെ നിര. ഓപ്പറേഷന് തൂഫാന് ന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖര്‍ ആഭ്യന്തരമന്ത്രിയുടെ കോഴിക്കോട് സന്ദര്‍ശനത്തിനിടെ തൂഫാന് വാരിയേഴ്സായി മാറി ബാഡ്ജ് ഏറ്റുവാങ്ങി.
താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, കാശ്യപാശ്രമം ആചാര്യന് എം.ആര്. രാജേഷ് തുടങ്ങിയവരാണ് തൂഫാന് വാരിയേഴ്സായത്.
താമരശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിനെ ബിഷപ് ഹൗസിലെത്തി സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി അദ്ദേഹത്തിന് തൂഫാന് വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു. വിശ്വാസസമൂഹത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്ത ബിഷപ് എല്ലാ പള്ളികളിലും ലഹരിക്കെതിരായ പോരാട്ടത്തില്‍ തൂഫാന്റെ ഭാഗമാകാനുള്ള സന്ദേശമെത്തിക്കുമെന്നും ഉറപ്പു നല്കി.
സമസ്തയുടെ കോഴിക്കോട്ടെ ആസ്ഥാനത്ത് എത്തിയ ആഭ്യന്തരമന്ത്രി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് തൂഫാന് വാരിയര്‍ ബാഡ്ജ് സമ്മാനിച്ചു.
ലഹരിയെന്ന വിപത്തിനെതിരേ നാമൊന്നായി പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങള്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തിയായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മര്‍കസിലെത്തിയാണ് ആഭ്യന്തരമന്ത്രി തൂഫാന് വാരിയര്‍ ബാഡ്ജ് കൈമാറിയത്.
തൂഫാന് എല്ലാവിധ പിന്തുണയും ഉറപ്പ് നല്കിയ കാന്തപുരം, വിദ്യാലയങ്ങളിലും വിജ്ഞാന കേന്ദ്രങ്ങളും വഴി ലഹരിക്കെതിരേയുള്ള ശക്തമായ ബോധവത്കരണം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രിയെ അറി
യിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വേങ്ങാനൂര്‍ സ്വദേശി അഭിനന്ദ്, ജസ്റ്റിന് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ആറ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
നെയ്യാറ്റിന്‍കര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കടയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയില്‍ കടത്താൻ ശ്രമിച്ച കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്.
Movies
ലഹരിക്കെതിരായ കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി നടൻ മോഹൻലാൽ. ലഹരിക്കെതിരായ ഈ പോരാട്ടം വർഷങ്ങളായി താൻ ആഗ്രഹിക്കുന്ന കാര്യമാണെന്ന് മോഹൻലാൽ പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള തന്റെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
ഇത്തരം നടപടികൾക്ക് തുടർച്ചയുണ്ടാകണമെന്നും ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചതിന് നന്ദി പറയുന്നുവെന്നും മോഹൻലാൽ പറഞ്ഞു. വളരെയധികം കുടുംബങ്ങളേയും വിദ്യാർത്ഥികളേയും ഇതുവഴി രക്ഷിക്കാം. ഈ പദ്ധതി ഒരു തൂഫാനായി മാറട്ടേ എന്നും അദ്ദേഹം പറഞ്ഞു.
വിശ്വശാന്തി ഫൗണ്ടേഷന്റെ ബി എ ഹീറോ, സേ നോ റ്റു ഡ്രഗ്സ് എന്ന പ്രോജക്റ്റിന്റെ വിശദാംശങ്ങൾ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി. കേരളാ പോലീസുമായി ചേർന്ന് എന്തുരീതിയിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് മോഹൻലാൽ അറിയിച്ചു.
District News
ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 34 കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഫിക്കുൾ ഷെയ്ഖ് (30), ജുയെൽ ഷെയ്ഖ് (22), സഹിൻ ഷെയ്ഖ് (29) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
മൂന്നംഗസംഘം ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം അങ്കമാലിയിലെത്തിയ ശേഷം ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ വരുമ്പോൾ ആലുവ തോട്ടക്കാട്ടുകരയിൽ വച്ചാണ് പോലീസ് പിടികൂടിയത്.
16 പ്രത്യേക കവറുകളിലായി പൊതിഞ്ഞ് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പെരുമ്പാവൂർ മൂവാറ്റുപുഴ ഭാഗത്ത് വില്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചത്. വില്പന നടത്തി തിരിച്ചു പോകാനായിരുന്നു ഇവരുടെ പദ്ധതി.
കിലോയ്ക്ക് 5,000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് വാങ്ങി പത്തിരട്ടി വിലക്കാണ് ഇവിടെ വില്പന നടത്തുന്നത്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
District News
ചവറ: തെക്കുംഭാഗം പോലീസ് 30 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുമായി രണ്ടു യുവാക്കളെ പിടികൂടി.കൊല്ലം ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു തെക്കുംഭാഗം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
തേവലക്കര മുള്ളിക്കാലയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന വ്യാജ സിഗരറ്റാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ ആലിശേരി സ്വദേശി സഹദ് മുഹമ്മദ് (22), ആലപ്പുഴ വലിയമഠം സ്വദേശി മുഹമ്മദ് അസറുദീൻ (23)എന്നിവരെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിൽ എടുത്തത്.
വിവിധ ബ്രാൻഡുകളുടെ ലേബൽ പതിച്ച 13500 വ്യാജ സിഗരറ്റ് പാക്കറ്റുകളാണ് കണ്ടെത്തിയത്. വിപണിയിൽ മറ്റു സിഗരറ്റുകളുടെ അതേ വിലയ്ക്കാണ് വില്പന നടത്തിവരുന്നത്. ഇതിനു വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും വ്യാജമായി നിർമിക്കുന്ന സിഗരറ്റ് രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ച് വിവിധ കമ്പനിയുടെ ലേബലിൽ വിറ്റഴിച്ച് വരുന്നുണ്ട്. തെക്കുംഭാഗം പോലീസ് ഇൻസ്പെക്ടർ ആർ ബിനു, എസ്ഐ നിയാസ്, ജി എസ് ഐ പ്രദീപ്, രാജേഷ്, ദിനേശ്, എസ്സിപിഒ അനിൽ, സിപിഒ സൂരജ്, ശ്യാം രാജ് എന്നിവർ അടങ്ങിയ സംഘമാണ് വ്യാജ സിഗരറ്റ് പിടികൂടിയത്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായി മിസ്റ്റി. എറണാകുളം റൂറൽ ജില്ലാ പോലീസിലെ കെ 9 സ്ക്വാഡിലെ നർക്കോട്ടിക്ക് സ്നിഫർ ആണ് എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ മിസ്റ്റി. മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്. ഇതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും, മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ നിർണായക സ്വാധീനമായിരുന്നു. മികച്ച സേവനത്തിന് പലതവണ ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്.
സീനിയർ സിപിഒമാരായ കെ.ജെ. രാജീവ്, വി.എ. ശ്രീകുമാർ എന്നിവരാണ് ഹാൻഡ്ലർമാർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ9 സ്ക്വാഡിലുള്ളത്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായി മിസ്റ്റി. എറണാകുളം റൂറൽ ജില്ല പോലീസിലെ കെ-9 സ്ക്വാഡിലെ നർക്കോട്ടിക്ക് സ്നിഫർ ആണ് എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ മിസ്റ്റി. മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്. ഇതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ നിർണ്ണായക സ്വാധീനമായിരുന്നു. മികച്ച സേവനത്തിന് പല പ്രാവശ്യം ഗുഡ് സർവ്വീസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്.
സീനിയർ സിപിഒമാരായ കെ.ജെ. രാജീവ്, വി.എ. ശ്രീകുമാർ എന്നിവരാണ് ഹാൻ്റലർമാർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ-9 സ്ക്വാഡിലുള്ളത്.
District News
കട്ടപ്പന: കേരള പോലീസ് ആരംഭിച്ച ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കട്ടപ്പന നഗരത്തിൽ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു.
ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കളുടെ വിൽപ്പന വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച കട്ടപ്പന മാർക്കറ്റ് ഭാഗത്തും പുതിയ പഴയ ബസ്റ്റാൻഡ് ഭാഗത്തും പരിശോധന നടത്തിയത്. സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടറേറ്റിൽ ഇടുക്കി എംഎൽഎ, ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ കട്ടപ്പന നഗരത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു എന്ന വിഷയം ഉയർന്നുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണമാണ് കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിയത്.
District News
നെടുങ്കണ്ടം: പാൻമസാലയുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ കച്ചവടം നടത്തിയിരുന്ന ബിഹാർ സ്വദേശി മുഹമ്മദ് നിരാലെ (18) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്.
ഇയാളിൽനിന്നു 1500 പായ്ക്കറ്റ് പാൻമസാല പിടിച്ചെടുത്തു.രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
District News
ചെന്ത്രാപ്പിന്നി: ലോകകപ്പിന് അരങ്ങുണരുമ്പോൾ ലോകം മുഴുവൻ കാൽപ്പന്തിലേക്ക് ചുരുങ്ങിയ അവസരത്തിൽ ഫുട്ബോൾ ജ്വരത്തിലേക്ക് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി എയ്ഡഡ് സ്കൂളിലെ കുട്ടികളും അധ്യാപകരും.
കേരള സർക്കാരിന്റെ ലഹരി വിമുക്ത കാമ്പയിനായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓപ്പറേഷൻ തൂഫാൻ ലീഗ് എന്ന പേരിലാണ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. പി. ബി. കൃഷ്ണകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം എസ്എച്ച്ഒ കെ.ടി. ബിജിത്ത് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എ.വി. പ്രദീപ്കുമാർ അധ്യക്ഷനായി. പ്രധാന അധ്യാപകൻ കെ. എസ്. കിരൺ, അൺ എയ്ഡഡ് പ്രിൻസിപ്പൽ വി.ബി. സജിത്ത്, എൽപി വിഭാഗം എച്ച്എം വി.വി. അമ്പിളി, അഡ്മിനിസ്ട്രേറ്റർ കെ.എം. അനിൽ എന്നിവർ പ്രസംഗിച്ചു. ഓരോ ഗോളും ലഹരിക്കെതിരെ എന്ന ആശയമാണ് മുന്നോട്ടു വെയ്ക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പാൾ പി.കെ. ശ്രീജിഷ് അഭിപ്രായപ്പെട്ടു.
ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ലീഗിന്റെ ഉദ്ഘാടന യോഗത്തിൽ കയ്പമംഗലം എസ്എച്ച്ഒ കെ.ടി. ബിജിത്ത് മുഖ്യപ്രഭാഷണം നടത്തുന്നു.
NRI
മനാമ: കേരളത്തിന്റെ സാമൂഹിക അടിത്തറയും യുവതലമുറയുടെ ഭാവിയും തകർക്കുന്ന ലഹരി മാഫിയക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത ജനകീയ പ്രതിരോധം തീർക്കേണ്ട സമയം അതിക്രമിച്ചതായി പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ലഹരി വ്യാപനത്തെ ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കാണരുത്. നാടിന്റെ നിലനിൽപ്പിനെതന്നെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ - സാമൂഹിക അധിനിവേശമായാണ് ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ "ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ കാമ്പയിൻ കേരളം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂൾ-കോളജ് മുറ്റങ്ങൾ മുതൽ പ്രാദേശിക കൂട്ടായ്മകൾ വരെ സിന്തറ്റിക് മയക്കുമരുന്നിന്റെ കരാളഹസ്തം നീളുന്ന സാഹചര്യത്തിൽ, നിയമപാലനം മാത്രം പോര. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും വിപുലമായ ബോധവത്കരണവും ചേർന്ന സമഗ്രമായ ഇടപെടലിലൂടെ മാത്രമേ ഈ വിപത്ത് ഇല്ലാതാക്കാനാകൂ. നാടിന്റെ നട്ടെല്ലായ യുവാക്കളെയും കൗമാരക്കാരെയും ഈ കെണിയിൽ നിന്ന് രക്ഷിക്കുക എന്നത് ഇന്നത്തെ പ്രധാന ഉത്തരവാദിത്തമാണ്.
നാടിന്റെ സുരക്ഷയിൽ എക്കാലവും ആശങ്കയുള്ള പ്രവാസി സമൂഹത്തിന് ഈ പോരാട്ടത്തിൽ നിർണായക പങ്കുണ്ട്. പ്രവാസികളായ മാതാപിതാക്കൾ നാട്ടിലുള്ള മക്കളുടെ സ്വഭാവമാറ്റങ്ങളിലും കൂട്ടുകെട്ടുകളിലും ജാഗ്രത പുലർത്തണം. നാട്ടിലെ ലഹരിവിരുദ്ധ കാമ്പയ്നുകൾക്കും കൗൺസിലിംഗിനും പ്രവാസി കൂട്ടായ്മകൾ ധാർമിക പിന്തുണയും സഹകരണവും നൽകണമെന്നും ആഷിഖ് എരുമേലി കൂട്ടിച്ചേർത്തു.
ലഹരിമുക്തവും സുരക്ഷിതവുമായ പുതിയ കേരളത്തിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് അണിനിരക്കണമെന്നും പ്രസ്താവനയിൽ അദ്ദേഹം അഭ്യർഥിച്ചു.
Kerala
അമ്പലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുന്നപ്ര, അമ്പലപ്പുഴ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ. പുന്നപ്ര അനന്തു നിവാസിൽ അനന്തകൃഷ്ണൻ (21), പുന്നപ്ര എട്ടു കണ്ടത്തിൽ ആദിത്യൻ (20), പഴയങ്ങാടി അഴീക്കകത്ത് വീട്ടിൽ കണ്ണൻ (24) കാക്കാഴം വെളിം പറമ്പ് നഹാസ് (39)എന്നിവരാണ് പിടിയിലായത്.
മൂന്നു പ്രതികളിൽ നിന്നായി പുന്നപ്ര പോലീസ് 100 ഗ്രാം കഞ്ചാവും അമ്പലപ്പുഴ പോലീസ് ഒരു പ്രതിയിൽ നിന്ന് 25 ഗ്രാം കഞ്ചാവും പിടികൂടി. ഇതിൽ അനന്തു പോക്സോ കേസിൽ ഉൾപ്പെടെപ്രതിയാണ്.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി മുനമ്പം പോലീസ് നടത്തിയ റെയ്ഡില്‍ 11.8 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം കോണ്‍വെന്റ് പള്ളിപ്പറമ്പില്‍ റിഷില്‍ റോക്കി (30) ആണ് അറസ്റ്റിലായത്. പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളില്‍ പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ടെറസിന് മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്ത ഭാഗത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുനമ്പം എസ്ഐ എം.എസ്. ഷെറിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. വിനേഷ്, തരുണ്‍കുമാര്‍, മുഹമ്മദ് യാസിര്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരും എസ്ഐക്കൊപ്പം ഉണ്ടായിരുന്നു.
Kerala
മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ പ്രധാനി പിടിയിൽ. കോഴിക്കോട് സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്.
19 ഗ്രാമോളം എം ഡിഎംഎ ആണ് ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പിടിയിലായ അമീറിനെതിരേ മട്ടന്നൂർ പേരാമ്പ്ര, വർക്കല, തൊട്ടിൽപ്പാലം തുടങ്ങി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസ് നിലവിൽ ഉണ്ട്. മലപ്പുറം ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
District News
മലപ്പുറം: ലഹരിയുടെ അടിവേര് അറുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്’- ഒന്‍പത് ദിവസം പിന്നിടുന്പോൾ മലപ്പുറം ജില്ലയിൽ പരിശോധന ശക്തം. സബ് ഡിവിഷൻ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായാണ് ജില്ലയിൽ പരിശോധന നടത്തുന്നത്.
രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക ഇന്റലിജൻസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.അവർ നൽകുന്ന വിവരങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതും അതിൽ അന്വേഷണം നടത്തുന്നതും വെവ്വേറെ സംഘങ്ങളാണ്. കൂടാതെ ലഹരി വിരുദ്ധ ബോധവത്കരണം നൽകുന്നതിനായി നാല് പേരടങ്ങുന്ന പ്രത്യേക സംഘത്തെയും സബ് ഡിവിഷൻ തലത്തിൽ നിയോഗിച്ചിട്ടുണ്ട്.
പദ്ധതി ആരംഭിച്ചതിന് ശേഷം ജില്ലയിൽ നാളിതുവരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 180 കേസുകൾ രജിസ്റ്റർ ചെയ്തു. 211 പ്രതികൾ അറസ്റ്റിലായി. പ്രതികളിൽ 21 പേരെ റിമാൻഡ് ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ നാല് കേസുകൾ കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളും അഞ്ച് മീഡിയം ക്വാണ്ടിറ്റി കേസുകളുമാണ്.
120 ഗ്രാം എംഡിഎംഎ, 850 ഗ്രാം കഞ്ചാവ്, വളാഞ്ചേരിയിൽ ജീപ്പിന്റെ രഹസ്യഅറയിൽ സൂക്ഷിച്ച 334 ഗ്രാം ബ്രൗണ്‍ ഷുഗർ തുടങ്ങിയവയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം പോലീസ് പിടിച്ചെടുത്തത്.
തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിലെ മോസ്കോ പാറയിൽ നിന്ന് എയർഗണ്‍, സ്റ്റീൽ നഞ്ചക്ക്, മെറ്റൽ നക്ക്ൾ പഞ്ച് തുടങ്ങിയ മാരകായുധങ്ങളും ചെറിയ അളവിൽ എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.
കൂടാതെ കോട്പ നിയമപ്രകാരം 17 കേസുകൾ രജിസ്റ്റർ ചെയ്തു. 17 പ്രതികളെ അറസ്റ്റ് ചെയ്തു. ലഹരി മാഫിയയ്ക്കെതിരേ സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ജില്ലയിൽ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.
District News
കോഴിക്കോട്: ചേവായൂര്‍ ഇരിങ്ങാടന്‍ പള്ളി സ്വദേശി തൂവാട്ടുതാഴം വീട്ടില്‍ കെ.ടി.രജീഷ് (39), പൊക്കുന്ന് സ്വദേശി നെച്ചാലത്ത് പറമ്പ് വീട്ടില്‍ ടി.സഫറുദ്ദീന്‍ (22), ഫറൂക്ക് കോടാമ്പുഴ സ്വദേശി കണ്ണംപറമ്പത്ത് വീട്ടില്‍ കെ.എം.താജിബ് (48) എന്നിവരെ കഞ്ചാവുമായി പോലീസ് പിടികൂടി.
ഓപറേഷന് തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ ഇരിങ്ങാടന്‍ പള്ളി കോവൂര്‍ റോഡിന് സമീപം പി.സി. വാസുണ്ണി കുറുപ്പ് റോഡ് ജംഗ്ഷനില്‍ വച്ച് 17.410 ഗ്രാം കഞ്ചാവുമായി രജീഷിനെ ചേവായൂര്‍ പോലീസും കോഴിക്കോട് വലിയങ്ങാടി ബീച്ച് ജംഗ്ഷനില്‍ വച്ച് 14.11 ഗ്രാം കഞ്ചാവുമായി സഫുര്ദീനെ ടൗണ്‍ പോലീസും ഫറോക്ക് കോടാമ്പുഴ കുളങ്ങര പാടം റോഡില്‍ വച്ച് 0.594 ഗ്രാം കഞ്ചാവുമായി താജിബിനെ ഫറോക്ക് പോലീസും പിടികൂടുകയായിരുന്നു.
കൈയില്‍ എംഡിഎംഎ, വീട്ടില്‍ കഞ്ചാവ്
ഫറോക്ക്: യുവാവിന്റെ കൈയില്‍ നിന്ന് എംഡിഎംഎയും വീട്ടില്‍നിന്ന് കഞ്ചാവും പിടികൂടി. കൊളത്തറ മോഡേണ്‍ ബസാര്‍ സ്വദേശി മഠത്തില്‍ കുറ്റിപറമ്പ് ജുനിഷി (28)നെയാണ് നല്ലളം പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം ചെറുവണ്ണൂര്‍ കെഎസ്ഇബിക്ക് സമീപം രാത്രി കാര്‍ നിര്‍ത്തി ഉറങ്ങുമ്പോഴാണ് ഇയാളില്‍നിന്ന് നല്ലളം സബ് ഇന്‍സ്പെക്ടറും സംഘവും 0.420 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുടര്‍ന്ന് ഫറോക്ക് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും കണ്ടെടുത്തു.
ലഹരി വില്പനയിലൂടെ കിട്ടിയ 19,600 രൂപയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഹ്യുണ്ടായി കാറും പോലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ വെള്ളയില്‍, മെഡിക്കല്‍ കോളജ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ സമാനകേസുകളുണ്ട്. ഫാസ്റ്റ്ഫുഡ് കടയിലെ ജീവനക്കാരനെ കത്തികൊണ്ട് കുത്തിയതിന് കസബ പോലീസില്‍ കേസുണ്ടെന്നും പോലീസ് പറഞ്ഞു.
എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
കൊയിലാണ്ടി: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വെങ്ങളത്ത് വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎയും കഞ്ചാവും വിൽപന നടത്തുന്ന സംഘത്തെ പിടികൂടി.
എലത്തൂർ മാട്ടുവയൽ സ്വദേശികളായ ഉജ്വൽ, ആദർശ്, അരുൺ എന്നിവരെയാണ് ഡാൻസ്ഫ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 18 ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് പിടികൂടിയത്. റൂറൽ എസ്പി പി. അഷറഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് ഡിവൈഎസ്പി ഉത്തം ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
മെത്താഫിനുമായി യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്ന് ചില്ലറ വില്പന നടത്തുന്ന പാലാഴി അത്താണിക്കല്‍ സ്വദേശി ഖദീജാസ് വീട്ടില്‍ നിഷാം അലി (35), കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി തവിട്ടേരിപ്പാറമിത്തല് വീട്ടില്‍ ഫര്ഹാന് (30), എടവണ്ണപ്പാറ കുഴിമണ്ണ സ്വദേശി നടുവത്ത് ചാലില്‍ വീട്ടില്‍ റിയാസ് (31) എന്നിവരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് 6.640 ഗ്രാം മെത്താഫിന്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു. മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ 24280 രൂപയും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഹോണ്ട സിവിക് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കല്‍പ്പറ്റ: ഓപ്പറേഷന് തൂഫാന് ദി നര്‍കോ ഹണ്ടിന്റെ ഭാഗമായി വയനാട്ടില്‍ ജൂണ്‍ ഒന്നിനുശേഷം 51 കേസുകളില്‍ 53 പേരെ അറസ്റ്റുചെയ്തു. 2.130 കിലോഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് നിറച്ച 43 സിഗരറ്റ് എന്നിവ പിടിച്ചെടുത്തു.
ലഹരിവസ്തുക്കള്‍ കണ്ടെടുക്കുന്നതിന് പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധയാണ് നടക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നര്‍കോടിക് സ്നിഫര്‍ ഡോഗുമായി പോലീസ് ഡോഗ് സ്ക്വാഡ് പരിശോധനയില്‍ സജീവമാണ്.
ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസുമായി പങ്കുവയ്ക്കുന്നുണ്ട്. പരിശോധനയ്ക്ക് ഡ്രോണ്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് പാണോട് കിഴക്കുംകര തൊട്ടുമുക്ക് നൗഫൽ (27 ), കരിപ്പൂർ പുലിപ്പാറ നരിച്ചിലോട് എആർ മൻസിലിൽ മുഹമ്മദ് റാഷിദ് (26), കരകുളം അയണിക്കാട് വടക്കേവിള നിലക്കൽ വീട്ടിൽ ശരത് ( 22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 1.095 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
നെടുമങ്ങാട് പോലീസ് സ്റ്റേഷൻ എസ്ഐ അഭിജിത്ത്, എഎസ്ഐ സി. ബിജു, സിപിഒ അനുപം ജിത്, ഷാഡോ ടീം എഎസ്ഐ സതി, അനൂപ്, സിപിഒമാരായ അഖിൽ, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സ്ഥലത്ത് ഒളിച്ചിരുന്ന പ്രതികൾ പോലീസിനെ കണ്ട് കൈയിൽ ഉണ്ടായിരുന്ന കഞ്ചാവ് അടങ്ങിയ കവർ കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായി ജൂൺ 15നാണ് മന്ത്രി പെരുന്പാവൂരെത്തുക.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുമായി പതിനൊന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പെരുമ്പാവൂരിലെ വിവിധ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയത്.
പരിശോധനകൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിന്റെ സേവനവും പോലീസ് പ്രയോജനപ്പെടുത്തി. പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണയാണ് റെയ്ഡിന് നേരിട്ട് നേതൃത്വം നൽകിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും വർദ്ധിച്ചുവരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
District News
സുൽത്താൻ ബത്തേരി: ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി.
കുടുംബമായി വാടകയ്ക്ക് താമസിക്കുന്ന ബീനാച്ചി ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പോലീസ് പിടികൂടി. പള്ളിക്കണ്ടി സ്വദേശി മൂർഖൻ വീട്ടിൽ ഇസഹാഖ് (48) താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്കുകളിലായി 12,000 പാക്കറ്റ് ഹാൻസും 1,800 പാക്കറ്റ് കൂൾ ലിപ്പും പിടിച്ചെടുത്തത്.
വീടിനുള്ളിൽ അലമാരയുടെ പുറകിൽ രഹസ്യ അറയുണ്ടാക്കി ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെത്തുടർന്ന് കഴിഞ്ഞദിവസം രാത്രിയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും നടത്തിയ പരിശോധനയിലാണ് വലിയ അളവിലുള്ള ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇയാളുടെ കെഎൽ 73 എഫ് 3102 നന്പർ കാറിൽ നിന്നും ഒരു ചാക്ക് പുകയില ഉത്പന്നം കണ്ടെടുത്തു.
ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മുൻപും സമാന കേസുകളിൽ പ്രതിയാണ്. സമീപ പ്രദേശങ്ങളിലും മറ്റും കുട്ടികളടക്കമുള്ളവർക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നയാളാണ്.
സംഭവമറിഞ്ഞ് ഒളിവിൽ പോയ ഇസ്ഹാഖിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ എസ്ഐ മാരായ ജസ്വിൻ ജോയി, ജയപ്രകാശ്, കെ. ശ്രീധു, അനന്തു, എഎസ്ഐ ശ്യാംലാൽ, സിപിഒമാരായ ഗവാൻ, സതീഷ്, ഡാൻസാഫ് ടീം എന്നിവരാണ് പരിശോധന നടത്തിയത്. ജൂണ്‍ ഒന്നു മുതൽ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം പതിനൊന്ന് കേസുകളാണ് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്തത്.
District News
മലപ്പുറം: ആസാമിൽ നിന്ന് ജീപ്പിൽ ഒളിപ്പിച്ചു കടത്തിയ ബ്രൗണ്‍ഷുഗറിന്റെ വൻ ശേഖരവുമായി മൂന്ന് ആസാം സ്വദേശികൾ പോലീസിന്റെ പിടിയിൽ.
രഹസ്യവിവരത്തെത്തുടർന്ന് വളാഞ്ചേരി പോലീസും പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മുന്നൂറ് ഗ്രാമിലധികം വരുന്ന ബ്രൗണ്‍ ഷുഗർ ശേഖരവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. ആസാം സ്വദേശികളായ സദാം ഹുസൈൻ (32), ഇസാസുൽ ഹക്ക് (31), റഷീദുൽ ഇസ്ലാം (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തിരൂർ ഡിവൈഎസ്പി എ.എം. സിദീഖ്, നാർകോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി, വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ്ബാബു, പൊന്നാനി ഇൻസ്പെക്ടർ സതീഷ്കുമാർ, വളാഞ്ചേരി സബ് ഇൻസ്പെക്ടർ എം. നിർമൽ, ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് ബ്രൗണ്‍ ഷുഗറുമായി പ്രതികളെ പിടികൂടിയത്.
District News
കോഴിക്കോട്: ലഹരി മാഫിയക്കെതിരേ പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷന് തൂഫാന്' പ്രകാരം കോഴിക്കോട് സിറ്റി പരിധിയില്‍ നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ 171 പേര് പിടിയിലായി.
ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ ഏഴു വരെയുള്ള കണക്കുകള്‍ പ്രകാരം 171 കേസുകളാണ് സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്.143 ഗ്രാം എം.ഡി.എം.എ, 237 ഗ്രാം കഞ്ചാവ് എന്നിവയ്ക്ക് പുറമെ 67 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.
4.32 ഗ്രാം ഹാഷിഷ് ഓയില്‍, 0.18 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയും ഈ കാലയളവില്‍ പിടികൂടിയിട്ടുണ്ട്. ചെറിയ അളവിലുള്ള ലഹരിമരുന്ന് കൈവശം വച്ചതിന് രജിസ്റ്റര്‍ ചെയ്തത് 149 കേസുകളാണ്. രണ്ടു കേസുകള്‍ ഇടത്തരം അളവിനും ഒരു കേസ് വാണിജ്യ അളവിനും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതുകൂടാതെ എന്‍ഡിപിഎസ് നിയമപ്രകാരം 19 മറ്റു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മൂന്ന്, നാല് തീയതികളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (29 വീതം) രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ ഏഴിന് മാത്രം 31 കേസുകളിലായി 31 പേരെ അറസ്റ്റ് ചെയ്തു. നഗരത്തില്‍ ലഹരി ഉപയോഗവും വിതരണവും തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
District News
കാസര്‍ഗോഡ്: ജില്ലയില്‍ ലഹരി മാഫിയക്കെതിരേ പോലീസ് നടത്തുന്ന ഓപ്പറേഷന് തൂഫാന് ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി ബദിയഡുക്ക, കുമ്പള, ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നായി വന്‍ മയക്കുമരുന്ന് ശേഖരവുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ ദിവസം നടത്തിയ മൂന്ന് വെവ്വേറെ റെയ്ഡുകളിലായി ആകെ 44.06 ഗ്രാം എംഡിഎംഎയും ലഹരി വില്പന പണവും വാഹനങ്ങളും ഡിജിറ്റല്‍ ത്രാസുകളും പോലീസ് പിടിച്ചെടുത്തു.
ഇന്നലെ പുലര്‍ച്ചെ ബദിയടുക്ക എസ്ഐ ടി. രൂപേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ റെയ്ഡ് നടന്നത്. ബദിയഡുക്ക-മുള്ളേരിയ റോഡിലെ എമിറേറ്റ്സ് കാര്‍ വാഷ് സ്ഥാപനത്തിന് സമീപം ബൈക്കില്‍ നില്‍ക്കുകയായിരുന്ന പുത്തിഗെ എടനാട് സ്വദേശിയായ എ. മുഹമ്മദ് ഹനീഫിനെ (37) പോലീസും സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി.
ആദൂര്‍ ഇന്‍സ്പെക്ടര്‍ ആര്.സി. ബിജു ഗസറ്റഡ് ഓഫീസറുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തില്‍ നടത്തിയ ദേഹപരിശോധനയില്‍ പ്രതിയുടെ പോക്കറ്റില്‍ നിന്നും 28.99 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. ലഹരി വില്പനയിലൂടെ ലഭിച്ച 29,500 രൂപയും കടത്താന്‍ ഉപയോഗിച്ച ബൈക്കും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരേ ബദിയഡുക്ക പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കെതിരേ ബദിയടുക്ക, ബേക്കല്‍ പോലീസ് സ്റ്റേഷനുകളിലായി സമാനമായ മറ്റ് കേസുകളും നിലവിലുണ്ട്.
കുമ്പള എസ്ഐ അനന്തകൃഷ്ണന് ആര്. മേനോന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ പരിശോധന നടന്നത്. എടനാട് ഗ്രാമത്തിലെ സീതാംഗോളി - ഉളിയത്തടുക്ക റോഡിലുള്ള കണ്ണൂര്‍ സ്ക്വയര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയില്‍ നടത്തിയ റെയ്ഡിൽ കാസര്‍ഗോഡ് അംഗഡിമുഗര്‍ വില്ലേജില്‍ മുഗു റോഡ് ഉറുമിയിലെ ഷബീര്‍ അലി (45) പിടിയിലായി. ഇയാള്‍ നിയമവിരുദ്ധമായി വില്പനയ്ക്കായി സൂക്ഷിച്ച 11.97 ഗ്രാം കുമ്പള പോലീസ് സംഘം കണ്ടെത്തുകയും തൊണ്ടിമുതലുകള്‍ ബന്തവസിലെടുത്ത് പ്രതിക്കെതിരേ കുമ്പള പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പള്ളിക്കര കല്ലിങ്കല്‍ സ്വദേശിയും ഇപ്പോള്‍ പനയാല്‍ മൗവ്വലിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ കെ. ഷാഹുല്‍ ഹമീദാ (31) ണ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്. ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തുന്നണടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്ഐ അഖില്‍ സെബാസ്റ്റ്യനും സംഘവും രാവിലെ ഒന്‍പതോടെയാണ് ഇവിടെ പരിശോധന നടത്തിയത്.
കിടപ്പുമുറിയിലെ അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു സിഗരറ്റ് പാക്കറ്റ് കണ്ടെത്തി. ഇതു തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ 3.1 ഗ്രാം എംഡിഎംഎയും ഒരു പൊട്ടിയ ഗ്ലാസ് ട്യൂബും കണ്ടെടുത്തത്. കൂടാതെ മയക്കുമരുന്ന് തൂക്കി വില്ക്കാന് ഉപയോഗിക്കുന്ന ചെറിയ ഡിജിറ്റല്‍ ത്രാസും പാക്ക് ചെയ്യാനുള്ള 50 ഓളം ചെറിയ പ്ലാസ്റ്റിക് കവറുകളും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു.
പ്രതിക്കെതിരേ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബദിയടുക്കയിലും കുമ്പളയിലുമായി പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന വാണിജ്യ പരിധിയില്‍ പെടുന്നതാണ്. അറസ്റ്റിലായ പ്രതികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന അന്തര്‍സംസ്ഥാന ലഹരി ശൃംഖലയെക്കുറിച്ചും ഇതിന്റെ പ്രധാന ഉറവിടങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മയക്കു മരുന്നിനെതിരേ സംസ്ഥാനത്തു നടക്കുന്ന പരിശോധനയായ ഓപറേഷൻ തൂഫാന്റെ ഭാഗമായി 296 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.
ഓപറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 270 കേസുകൾ രജിസ്റ്റർ ചെയ്തു. 296 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ നിന്നായി ആകെ എംഡിഎംഎ (0.3565 കി.ഗ്രാം), കഞ്ചാവ് (10.893 കിലോ), കഞ്ചാവ് ബീഡി (157 എണ്ണം) എന്നിവ പിടിച്ചെടുത്തു.
District News
ആലപ്പുഴ: സംസ്ഥാനത്തുടനീളം കേരള പോലീസ് നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 76 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളുമായി ബന്ധപ്പെട്ട് 90 പേർ അറസ്റ്റിലായി.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലെയും ഡിവൈഎസ്പിമാരുടെയും നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെയും രഹസ്യന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നത്.
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയായ ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ട്- ജില്ലയിൽ ഒന്നാം തീയതി തന്നെ പ്രവർത്തനം ആരംഭിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക, രഹസ്യവിവരങ്ങൾ ശേഖരിക്കുക, പരിശോധനകൾ നടത്തുക, കേസുകൾ കണ്ടെത്തുക, അന്വേഷണം പ്രത്യേകമായി നടത്തുക തുടങ്ങി ബഹുമുഖമായ പ്രവർത്തനസംവിധാനമാണ് ഇതിനായി പ്രവർത്തിച്ചുവരുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏറ്റവും കൂടുതൽ ലഹരി വ്യാപന പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതിയുള്ള തെക്കെൻ പ്രദേശത്ത് പ്രത്യേകമായ പരിശോധന നടത്തി.
District News
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിപോലീസ് സ്റ്റേഷൻ സ്കൂൾ സേഫ്റ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്നുവിരുദ്ധ പദ്ധതിയായ ഓപ്പേറഷൻ തൂഫാനുമായി ബന്ധപ്പെട്ട് കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മീറ്റിംഗും കുട്ടികൾക്കും അധ്യാപകർക്കുമുള്ള ബോധവത്കരണ ക്ലാസും നടത്തി.
എരുമേലി സബ് ഇൻസ്പെക്ടർ നെൽസൺ ക്ലാസ് നയിക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് എം.എൻ. മനോജ്, വാർഡ് മെംബർ ജോസഫ് സെബാസ്റ്റ്യൻ, വ്യാപാരി പ്രതിനിധി സോണി സെബാസ്റ്റ്യൻ, ഓട്ടോ ഡ്രൈവർ യൂണിയൻ പ്രതിനിധി ലിജോമോൻ, എംപിടിഎ പ്രസിഡന്റ് മജിത ബിജു, സജിമോൾ സുരേഷ്, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ്ഐ അനിൽകുമാർ, എഎസ്ഐ സീന, സിപിഒ ബിനോയ്മോൻ എന്നിവർ പ്രസംഗിച്ചു.
പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിവിപത്തിനെതിരേ പ്രതിരോധം തീർക്കുന്നതിനുമായി സ്കൂൾ സംരക്ഷണസമിതിയുടെ പ്രത്യേക യോഗം ചേർന്നു. ഹെഡ്മിസ്ട്രസ് ജോഷിന മേരി അധ്യക്ഷത വഹിച്ചു. സ്കൂൾസമയത്തിനുശേഷം കുട്ടികൾ ടൗണിൽ കൂടുതൽ സമയം ചുറ്റിത്തിരിയുന്നതും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും തടയാൻ യോഗത്തിൽ തീരുമാനമെടുത്തു.
കുട്ടികൾക്ക് ലഹരിവസ്തുക്കൾ വില്പന നടത്തുന്ന വ്യാപാരികളുടെ വിവരങ്ങൾ ശേഖരിച്ച് പോലീസിന് കൈമാറും. ഇത്തരം കടകൾക്കെതിരേ ഉടനടി നിയമനടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത പോലീസ് പ്രതിനിധികൾ പറഞ്ഞു. വിദ്യാർഥികൾ സ്കൂൾവിട്ടതിനുശേഷം സുരക്ഷിതമായി ബസുകളിൽ കയറി പോകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധ്യാപകർക്ക് ബസ് സ്റ്റോപ്പ് പരിസരങ്ങളിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രത്യേക ഡ്യൂട്ടി നിശ്ചയിച്ചു.
വരുംദിവസങ്ങളിൽ കുട്ടികൾക്കായി ട്രാഫിക് പരിശീലനം, ലഹരിവിരുദ്ധ ബോധവത്കരണം, സോഷ്യൽ മീഡിയ കെണികൾ എന്നിവയെക്കുറിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ച് ക്ലാസുകൾ സംഘടിപ്പിക്കും.
Kerala
കുമളി: ഇടുക്കി കുമളിയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമരാവതി മുകളേൽ വീട്ടിൽ എബിൻ എം.ജെ , കൊല്ലംപട്ടട കുന്നത്ത് മലയിൽ വീട്ടിൽ സന്തോഷ് , അമരാവതി കുഴിക്കണ്ടം കാർത്തിക വീട്ടിൽ അർജുൻ എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് വിൽപന നടത്തുന്നതിനിടെ കൊല്ലംപട്ടട ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ പെരുമ്പാവൂരിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച കഞ്ചാവ് എബിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
നെന്മാറ: ജില്ലയിൽ ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിനായി പോലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുമായി നാലു പേർ പോലീസിന്റെ പിടിയിലായി.
നെന്മാറ സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കയറാടി പയ്യാങ്കോട് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് 54 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ തിരുപ്പൂർ വഞ്ചിപ്പാളയം സുഭാഷ് (18), കയറാടി പയ്യാങ്കോട് ഷിബു (25), കയറാടി പയ്യാങ്കോട് ആദർശ് (19) എന്നിവരാണ്. സ്കൂൾ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമാക്കി ലഹരിവസ്തുക്കൾ വിതരണം ചെയ്ത് വരികയായിരുന്നു പ്രതികളെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച നെന്മാറ ബസ് സ്റ്റാൻഡിൽ നടത്തിയ മറ്റൊരു പരിശോധനയിൽ 27 പാക്കറ്റ് സർക്കാർ നിരോധിത പുകയില ഉത്പന്നങ്ങളുമായി നെന്മാറ പാപ്പാനി സ്വദേശി സതീഷ് (47) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾ എവിടെ നിന്നാണ് എത്തിച്ചതെന്നും ഇവയുടെ വിതരണ ശൃംഖലയിൽ മറ്റ് ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം നടത്തിവരികയാണ്.
District News
തൃശൂർ: നഗരത്തിൽ വീട് വാടകയ്ക്കെടുത്തു നിരോധിത പുകയിലഉത്പനങ്ങൾ വില്പനയ്ക്കായി സൂക്ഷിച്ച ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.
കണ്ണംകുളങ്ങരയിലെ വാടകവീട്ടിൽനിന്ന് മഞ്ജീഷ് ബീം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 110 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി.
ഓപ്പറേഷൻ തൂഫാൻ ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞദിവസം രാത്രി തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും ചേർന്നാണു പരിശോധന നടത്തിയത്.
District News
ഇരിങ്ങാലക്കുട: ലഹരിമാഫിയക്കെതിരെ നടത്തുന്ന ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് പരിധിയില്‍ നടത്തുന്ന പരിശോധനകളെതുടര്ന്ന് അഞ്ച് പ്രതികള്‍കൂടി അറസ്റ്റിലായി.
വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണ (29), ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി എടക്കൂക്കാരന് വീട്ടില്‍ സിനാന് (23), ചെങ്ങാലൂര്‍ ശാന്തിനഗര്‍ മുല്ലക്കര വീട്ടില്‍ മനീഷ് (32), കൊടകര പുത്തുകാവ് കലാനഗര്‍ നമ്പുകുളങ്ങര വീട്ടില്‍ മാണിക്യന് എന്ന മനോജ് (43), ഉത്തര്‍ പ്രദേശ് സ്വദേശിയായ റോഷന് സോങ്കര്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് നന്തിക്കര സ്വദേശി മൂത്താരന്‍ വീട്ടില്‍ ധന്‍ലാല്‍ (22), കൊരട്ടി പോലീസ് സ്റ്റേഷന് പരിധിയില്‍വച്ച് കൊരട്ടി തെക്കുംമുറി മാമ്പ്ര എരയംകുടി സ്വദേശി വെഞ്ചനപ്പിള്ളി വീട്ടില്‍ അമേഘ് (18), വലപ്പാട് കോതകുളം ബീച്ച് സ്വദേശി മൈലാഞ്ചിപ്പറമ്പില്‍ വീട്ടില്‍ ആദര്‍ശ് (18), മാള പൊയ്യ സ്വദേശി കരുവന് വീട്ടില്‍ രാഹുല്‍രാജ് (23), ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി മൂണക്കപ്പറമ്പില് വീട്ടില്‍ ഷനൂപ് (30) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യല്‍ സ്ക്വാഡായ ഡാന്‍സാഫ് ടീമിലെ പോലീസ് ഉദ്യോഗസ്ഥരും വലപ്പാട്, ഇരിങ്ങാലക്കുട, പുതുക്കാട്, കൊടകര, കൊരട്ടി, മാള, കയ്പമംഗലം എന്നീ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.
അറസ്റ്റിലായ ക്രിമിനലുകൾ റിമാൻഡിൽ
കയ്പമംഗലം: കൊപ്രക്കളത്ത് വിദ്യാർഥികളെ ലക്ഷ്യമിട്ടെത്തിച്ച ലഹരിവസ്തുക്കളുമായി അറസ്റ്റിലായ കുപ്രസിദ്ധ ക്രിമിനലുകൾ റിമാൻഡിൽ.
കയ്പമംഗലം വഴിയമ്പലം സ്വദേശി പുത്തൂർ വീട്ടിൽ സൂരജ് (27), പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുണ്ടോളി വീട്ടിൽ അക്ഷയ് (അമ്പാടി-30) എന്നിവരെയാണ് കഞ്ചാവ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ എന്നിവ സഹിതം ബുധനാഴ്ച രാവിലെ 11 ഓടെ കാളമുറിയിലുള്ള വാടക വീട്ടിൽ നിന്നും കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
സൂരജ് ഒരു കവർച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും പ്രതിയാണ്.അക്ഷയ് ഒരു കവർച്ചക്കേസിലും രണ്ട് വധശ്രമക്കേസിലും ഒമ്പത് അടിപിടിക്കേസിലും ആശുപത്രിയിൽ അതിക്രമം നടത്തിയ ഒരു കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്എച്ച്ഒ ബിജിത്ത്, എസ്ഐ അജാസുദ്ദീൻ എന്നിവർ ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മയക്കുമരുന്നിന്റെ കണ്ണികളായ രണ്ടു വിദേശികൾ പിടിയിലായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നൈജീരിയൻ പൗരനായ സാമുവൽ ക്ലിഫോസ് ഒകാഫോറിനെ ഡൽഹിയിൽനിന്നും എൽസിന സന്താൻ സൂസൻ എന്ന വിദേശപൗരയെ ബംഗളൂരുവിൽനിന്നും പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ജില്ലയിലെ പന്തളം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനായ സാമുവൽ ക്ലിഫോസിനെയും പെരുനാട് പോലീസ് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ടാണ് എൽസിനയെയും പിടികൂടിയത്.
പന്തളത്ത് 300 ഗ്രാം എംഡിഎംഎയുമായി അടൂർ സ്വദേശികളായ മുഹമ്മദ് ഷാൻ, എം. ഷംനാദ്, ഷബീന ഖാൻ എന്നിവരെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ പൗരൻ ഡൽഹിയിൽ നിന്നു പിടിയിലായത്. വിദേശ കണ്ണികളെയും പിടികൂടാനായത് ഓപ്പറേഷൻ തൂഫാന്റെ വലിയ നേട്ടമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൽ ടി ഇന്റലിജൻസ് എന്ന പദ്ധതി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായി രൂപീകരിച്ചു. മയക്കുമരുന്ന് വിൽപനയിൽ എർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും വിവിധ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 728 കേസുകൾ രജിസ്റ്റർ ചെയ്യുകയും 795 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാജ്യാന്തര വിപണിയിൽ 60 ലക്ഷം രൂപ വില വരുന്ന മാരക മയക്കുമരുന്നായ 6256 ഗ്രാം എംഡിഎംഎയും കൂടാതെ 48.049 കിലോ കഞ്ചാവും 136 ഗ്രാം ഹാഷിഷ് ഓയിലും 480 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 84 സബ് ഡിവിഷനുകളിലായി 16 അംഗങ്ങളുള്ള നാലു ടീമുകളെ രൂപീകരിച്ചു. ലഹരിസംബന്ധമായ വിവരങ്ങൾ ജനങ്ങൾക്ക് രഹസ്യമായി അറിയിക്കാൻ 9497979794, 9497927797 എന്ന നന്പറുകളിൽ വിളിക്കാം. 9995966666 എന്ന നന്പരിൽ വിവരങ്ങൾ വാട്സ് ആപ് ചെയ്യാം. വിവരം നൽകുന്നവരുടെ പുറത്തു വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
District News
കോഴിക്കോട്: ജില്ലയില്‍ ഓപറേഷന് തൂഫാന് ഔദ്യോഗികമായി തുടങ്ങിയ ദിവസം തന്നെ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍.
കോഴിക്കോടു നടത്തിയ തെരച്ചിലിൽ എംഡിഎംഎയുമായി അരക്കിണർ ഭാഗത്ത് കാറിൽ കടത്തുകയായിരുന്നു 50.990 ഗ്രാം എംഡിഎംഎയുമായാണ് കോഴിക്കോട് മുഖദാർ നൈനാം വളപ്പിൽ എൻ.വി.അബ്ബാസ്(44), കോഴിക്കോട് പള്ളിക്കണ്ടി ചെമ്മീൻകുഴിക്കൽ പറമ്പ് സമീർ മൻസിലിൽ എസ്.പി.സക്കീർ(31) എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫും ബേപ്പൂർ പോലീസും ചേര്‍ന്നാണ് പിടികൂടിയത്.
ബംഗളൂരുവിലെ ലഹരിമരുന്നിന്റെ ഉറവിടവും കോഴിക്കോട് എത്തിയ ശേഷം ഇത് ആർക്കെല്ലാം ആണ് വിൽപന നടത്തുന്നതെന്നും മനസ്സിലാക്കി അന്വേഷണം ഇവരിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് പോലീസ്അറിയിച്ചു. ബംഗളൂരുവിൽനിന്നും കാറിൽ നിരോധിത ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഓപറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം നഗരത്തിൽ കർശന പരിശോധനയാണ് നടത്തിവരുന്നത്.
പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടു ലഹരിമരുന്ന് മാഫിയ സംഘങ്ങൾ സജീവമാകാനുള്ള സാധ്യത മുന്നില്‍ കണ്ട്
സിറ്റിയുടെ മുക്കിലും മൂലയിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പരിശോധന ശക്തമാക്കിയതിന്റെ ഫലമായി നിരവധി കേസുകളാണ് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്നത്.
ബേപ്പൂർ എസ്ഐമാരായ വിഷ്ണു രാമചന്ദ്രൻ, അർജുൻ, പന്നിയങ്കര എസ്എച്ച്ഒ സതീഷ് കുമാർ, ഗ്രേഡ് എഎസ്ഐമാരായ ദീപ്തിലാൽ, അനൂപ്, സിപിഒ സുധീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇന്നലെ പ്രതികളെ പിടികൂടിയത്.
Kerala
വൈപ്പിൻ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ നാല് ഗ്രാം എംഡിഎംഎയും 850 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഞാറക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയനെ (28) ആണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ഞാറയ്ക്കൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന് അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആന്ധ്രയിൽ നിന്ന് നേരിട്ട് പോയി വാങ്ങിയതാണ് മയക്കുമരുന്നുകളെന്ന് ഇയാൾ പറഞ്ഞു. മുറിയിലെ അലമാരക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ഹാഷിഷ് ഓയിൽ നിറച്ച അരക്കിലോ ഗ്രാമിന്റെ ഒരു വലിയ കുപ്പിയും, രണ്ടു ഗ്രാം വീതമുള്ള 179 ചെറിയ ഡപ്പിയുമാണ് പിടിച്ചെടുത്തത്. തീരദേശ മേഖലയിലും കൊച്ചി സിറ്റിയിലുമാണ് ഇയാൾ വില്പന നടത്തിയിരുന്നത്.
ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, ഞാറക്കൽ ഇൻസ്പെക്ടർ കെ. സതീഷ്, എസ്ഐമാരായ എ.എസ്. അരുൺ, സച്ചിൻ എസ് കാർമൽ, എഎസ്ഐ സ്വപ്ന, സീനിയർ സിപിഒ എം.കെ. അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ കൊച്ചി സിറ്റി പോലീസിന്റെ ശക്തമായ നടപടി. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ കൊച്ചിയിലുടനീളം നടത്തിയ വ്യാപക റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന 437 ഗ്രാം എംഡിഎംഎ ആണ് പരിശോധനയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
നഗരത്തിലെ ലഹരി വിൽപന ശൃംഖലകളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് 'ഓപ്പറേഷൻ തൂഫാൻ' ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ വിവിധ സ്റ്റേഷൻ പരിധികളിലുള്ള സംശയാസ്പദമായ കേന്ദ്രങ്ങളിലും, ലോഡ്ജുകളിലും ഫ്ലാറ്റുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്.
വിപണിയിൽ വൻതോതിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നാണ് പരിശോധനയിൽ കണ്ടെടുത്തത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളിലും നഗരത്തിലും പരിസരപ്രദേശങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചു.
District News
വടക്കഞ്ചേരി: ലഹരി മാഫിയക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ പ്രകാരമുള്ള സ്ക്വാഡുകളുടെ പ്രവർത്തനം വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലും സജീവമായി. സിഐയുടെ നേതൃത്വത്തിൽ എസ്ഐ, എഎസ്ഐ, സ്ക്വാഡ് അംഗങ്ങൾ എന്നിവരുൾപ്പെടുന്ന ടീമാണ് പരിശോധനകൾക്കും അന്വേഷണങ്ങൾക്കും നേതൃത്വം നൽകുന്നത്. റെയ്ഡിന്റെ ഭാഗമായി ഇന്നലെ ടൗണിനടുത്തെ സ്കൂളിനു സമീപത്തു നിന്നും നിരോധിത ലഹരി ഉത്പന്നങ്ങളുമായി യുവാവിനെ പിടികൂടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ലഹരി പ്രതിരോധ കർമപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്കു തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
ലഹരി മാഫിയയെ കേരളത്തിൽനിന്നു തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന മയക്കുമരുന്നു മാഫിയയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിനു മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്.
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കു നേതൃത്വം നൽകിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ്, എക്സൈസ് സേനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ‘നോ എക്സ്ക്യൂസസ്’ നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വരും തലമുറയ്ക്കു വേണ്ടിയുള്ള ഈ പദ്ധതി എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണു നടപ്പാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ.ജി. ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എൻ. ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർഥികൾക്ക് പദ്ധതിയുടെ ഫ്ളാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോണ്‍, ശശി തരൂർ എംപി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു.
Kerala
തിരുവനന്തപുരം: തലമുറകളെ ഇല്ലാതാക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കാൻ ഒരുങ്ങുന്ന ഓപ്പറേഷൻ തൂഫാൻ; ദ് നാർക്കോ ഹണ്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.
യുഡിഎഫ് സർക്കാരിന്റെ ആദ്യ വലിയ പദ്ധതിയായ ഓപറേഷൻ തൂഫാനിലൂടെ ലഹരിമാഫിയകൾക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധം തീർക്കുക എന്നിവയാണ് പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം ആഭ്യന്തരവകുപ്പ് നിർവഹിക്കും.
സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനം പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. ലഹരി മാഫിയകൾക്കു നിയമത്തിന്റെ കർക്കശമുന്നറിയിപ്പ് നൽകുന്നതിനൊപ്പം, സാധാരണക്കാർക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കാനും ദൗത്യം ലക്ഷ്യമിടുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ ആധുനിക അന്വേഷണ രീതികളും ദക്ഷിണേന്ത്യയിലെ വിവിധ ആഭ്യന്തര വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കും.
ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിംഗ് നടത്തും. സ്കൂൾ തലത്തിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കിയും ലഹരി മാഫിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയും ലഹരിക്കെതിരായ പോരാട്ടം ജനകീയ മുന്നേറ്റമാക്കി മാറ്റും. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരോടെ പിഴുതെറിയാൻ ആവശ്യമായ നടപടി ഓപറേഷൻ തൂഫാനിലൂടെ സ്വീകരിക്കും.
മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, ഉറവിടങ്ങൾ, പ്രചാരകർ എല്ലാം കർശന നിരീക്ഷണത്തിലാക്കും. അന്തർസംസ്ഥാന ലഹരി മാഫിയക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ഏകോപിതമായി പ്രവർത്തിക്കും.
കെമിക്കൽ, സിന്തറ്റിക് നാർക്കോട്ടിക്സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്കൂൾ പരിസരങ്ങളിലെ പുകയില വിൽപനയ്ക്കും ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ, കായലുകളിലെയും കടലിലെയും പാർട്ടികളിലെയും ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് തിരുവനന്തപുരം കോട്ടണ്‍ഹിൽ സ്കൂളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.
Kerala
തിരുവനന്തപുരം: ലഹരിയുടെ വേരറക്കാൻ സ്കൂളും കോളജും തുറക്കുന്ന ജൂണ്‍ ഒന്നു മുതൽ സംസ്ഥാന വ്യാപകമായി പോലീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ദി നർകോ ഹണ്ട് തുടങ്ങാൻ തീരുമാനം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് പുതിയ കർമപദ്ധതി പ്രഖ്യാപിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യയോഗമായിരുന്നു ഇത്.
എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാകും പ്രവർത്തനം. സിന്തറ്റിക് നർകോട്ടിക്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ വേരുകളുള്ള മയക്കുമരുന്നു ലോബിയെ കണ്ടെത്താൻ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ സഹായം തേടും.
പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. ഫൈവ് സ്റ്റാർ ഹോട്ടലുകൾ മുതൽ ഡിജെ പാർട്ടികളിൽ വരെ പോലീസ് ശ്രദ്ധയുണ്ടാകും.
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുന്ന സംഭവങ്ങൾ പരാതികളായി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകി.
പോലീസ് പരിശീലന സിലബസ് കാലോചിതമായി പരിഷ്കരിക്കും. സൈബർ കുറ്റകൃത്യങ്ങളിൽ അടക്കം പ്രായോഗിക പരിശീലനം നൽകുന്നതിനുള്ള സംവിധാനം സിലബസിലുണ്ടാകും. സ്ത്രീകൾക്ക് എതിരേയുള്ള കുറ്റകൃത്യങ്ങളുണ്ടായാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും.
റോഡ് അപകടങ്ങൾ കുറയ്ക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചർച്ച ചെയ്ത് ആധുനിക സങ്കേതങ്ങൾ ആവിഷ്കരിക്കും. ഐടി സംവിധാനത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാനത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ ആഭ്യന്തരവകുപ്പ് രൂപം നല്‍കിയിരിക്കുന്ന ‘ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിക്ക് സമ്പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി.
അതിര്‍ത്തി സംസ്ഥാനങ്ങളെക്കൂടി ലഹരിവേട്ടയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിൽ, സെക്രട്ടറി ഫാ. തോമസ് സൈജു ചിറയിൽ, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള എന്നിവർ ആവശ്യപ്പെട്ടു.
ഉപയോഗിക്കുന്നവരെ കണ്ടെത്തിയാല്‍ വാഹകരെയും ഉറവിടത്തെയും കണ്ടെത്തി ഉന്മൂലനം ചെയ്യാന്‍ സാധിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ യാതൊരു കാരണവും കൂടാതെ സ്ഥിരം തമ്പടിക്കുകയും കുട്ടികളെ സ്വാധീനിക്കുകയും ചെയ്യുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ ഷാഡോ പോലീസിനെ നിയോഗിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി രമേശ് ചെന്നിത്തല. ജൂണ്‍ ഒന്ന് മുതല്‍ കര്‍മപദ്ധതി ആരംഭിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു.
കെമിക്കല്‍ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിൽപ്പന അവസാനിപ്പിക്കും. സ്കൂളിന്റെ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഓപ്പറേഷൻ തുഫാന്റെ വിശദമായ പ്രോജക്ട് തയാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പോലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാകും.
പോലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കും. സ്റ്റേഷന് ചുമതല എസ്ഐമാര്‍ക്ക് നല്കുന്നതില് പഠനം നടത്തുകയാണ്. ലഹരി മാഫിയായെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും ചെന്നിത്തല ആവശ്യപ്പെട്ടു.